Apr 26, 2008

കുട്ടിയുടെ ജനനവും അച്ഛന്റെ സാനിദ്ധ്യവും.

കഴിഞ്ഞ ദിവസം എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഫൈസിയുടെ മകള്‍ പ്രസവിച്ചു എന്ന് പറഞ്ഞു. അപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് എന്റെ ഭാര്യ അബു ദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ അച്ചുവിനെ പ്രസവിച്ച ദിവസത്തെ പറ്റി വീണ്ടും ഓര്‍ത്തത് . ഗള്‍ഫില്‍ വന്നതു കൊണ്ട് മാത്രം ഓര്‍ത്തിരിക്കാന്‍ കിട്ടിയ ഒരു ദിവസം. (എന്ന് കരുതി മറ്റു ദിവസങ്ങള്‍ ഓര്‍മിക്കാനുള്ളതല്ല എന്ന അര്‍ത്ഥം ഇല്ല) .

ഒരു സ്ത്രീയുടെ പ്രസവ വേദനയും ഒരു കുട്ടിയുടെ ജനനവും എല്ലാം നേരില്‍ കണ്ടത് അന്നാണ്. ആര് എന്തൊക്കെ പറഞ്ഞാലും ഒരു കുട്ടിയുടെ മേല്‍ അമ്മക്ക് കൂടുതല്‍ അവകാശം ഉണ്ട് എന്ന് മനസ്നിലാക്കിയ ദിവസം. അല്ലെങ്കില്‍ അമ്മയുടെ വില അത് എന്തിലും വലുതാണ് എന്ന് മനസ്സിലാക്കിയ ദിവസം. (എല്ലാ അമ്മമാരുടെ സ്വഭാവം വച്ചല്ല "വില" എന്ന് പറയുന്നത്. ഓരോ അമ്മയെ പറ്റിയും വിലയിരുത്തി സ്വന്തമായി വിലയിട്ടാല്‍ മതി. ഞാന്‍ മാതൃത്വത്തെ പറ്റിയാണ് പറഞ്ഞത് .)

ഒരു ജനനത്തിനായി ഒരോ അമ്മയും അനുഭവിക്കുന്ന വേദന അത് നേരില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പുരുഷനും സ്ത്രീയുടെ വില കുറച്ച് കാണില്ല എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ അധികാരികള്‍ ആണ് , പ്രസവസമയത്ത് ഭര്‍ത്താവ് കൂടെ കാണണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ഭാര്യക്കും ഭര്‍ത്താവിന്റെ സാനിദ്ധ്യം എത്ര ഗുണകരമാണെന്ന് എന്റെ ഭാര്യയുടെ വാക്കുകളില്‍ നിന്ന് തന്നെ എനിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. (ഭാര്യയുടെ ആദ്യ പ്രസവം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. ആ സമയം ഞാന്‍ ദുബായിലും.). അതു പോലെ അര്‍ദ്ധബോധത്തോടെ കിടക്കുന്ന ഭാര്യയില്‍ നിന്നും അടര്‍ന്നു വരുന്ന ആ പുതു ജീവന്‍, അത് നേരില്‍ കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം, അത് വെറും വാക്കുകളില്‍ എങ്ങനെ പറയും? ലേബര്‍ റൂമിന്റെ വാതിലില്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്നവരെ ധാരാളം കണ്ടിട്ടുള്ള എനിക്ക്, ജനിച്ച കുഞ്ഞിനെ ആ നിമിഷം തന്നെ കാണാന്‍ ആയി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

ഇന്ന് പല രാജ്യത്തും ഇത് നിര്‍ബന്ധമാണ് എന്നറിയുന്നു. പക്ഷേ എന്തു കൊണ്ടോ നമ്മുടെ രാജ്യത്ത് മുന്തിയ ആശുപത്രികളില്‍ പോലും ലേബര്‍ റൂമില്‍ ഭര്‍ത്താക്കന്മാരെ പ്രവേശിപ്പിക്കാറില്ല. അത് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. നമ്മള്‍ പല കാര്യങ്ങളിലും പുരോഗമിച്ചു എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും പഴയത് തന്നെ പിന്തുടരുന്നു എന്ന് തോന്നുന്നു. (അഖിലേന്ത്യാ ഭര്‍ത്താക്കന്മാരേ സംഘടിക്കുവിന്‍..).

ഒരു കാര്യവും കൂടി. വൈകുന്നേരം 3.25-ന് പ്രസവിച്ച എന്റെ ഭാര്യയെ 4.30 മണിയോടെ വാര്‍ഡിലേക്ക് മാറ്റി. 6.30-7.00 മണിക്ക് അന്നത്തെ വൈകിട്ടത്തെ ഭക്ഷണം കൊണ്ടു വന്നു കൊടുത്തു. അതു കണ്ട് പ്രിയയുടെ അമ്മ ഒന്നു ഞെട്ടിക്കാണും. ചോറ്, മട്ടന്‍ കറി, ഒരു തോരന്‍, പിന്നെ ഒരു മുട്ട. നമ്മുടെ നാട്ടില്‍ പറഞ്ഞാല്‍ എത്ര അമ്മമാര്‍ വിശ്വസിക്കും, അല്ലെങ്കില്‍ ഇങ്ങനെയുള്ള ഭക്ഷണം കൊടുക്കാന്‍ സമ്മതിക്കും?

വാല്‍‍ക്കഷണം.

ഭാര്യയുടെ പ്രസവ വേദന കണ്ട് നില്‍ക്കാന്‍ കഴിയാതെ ലേബര്‍ റൂമില്‍ നിന്ന് ഇറങ്ങി ഓടിയ ഭര്‍ത്താവിനേയും എനിക്കറിയാം. (ഇവിടെ അബു ദാബിയില്‍ തന്നെ).

ഈ വിഷയത്തില്‍ ഒരു പോസ്റ്റ് നേരത്തെ എവിടെയോ കണ്ടതായി ഒരോര്‍മ്മ. ശരിയാണൊ എന്നറിയില്ല.

Apr 13, 2008

വിഷുവും എന്റെ ജീവിതവും

മറ്റൊരു വിഷു കൂടി...

വിഷു എല്ലാവര്‍ക്കും നല്ല ഓര്‍മകളൂടേതാണ് എന്ന് വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. എല്ലാവര്‍ക്കും അങ്ങനെ ആവില്ല എന്ന് നല്ലവണ്ണം അറിയാം .. എങ്കിലും ..


പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997-ലെ വിഷു. 93-ല്‍ നാട്ടകം പോളിടെക്‌നികില്‍ നിന്നും സിവില്‍ പാസായി ഒരു പ്രൈവറ്റ് പ്രോപര്‍ട്ടി ഡവലപ്മെന്റ് കമ്പനിയുടെ ഫ്ലാറ്റ് പണിയിക്കുന്ന സൈറ്റുകളില്‍ കോണ്ട്രാക്റ്റര്‍മാരെ സൂപ്പര്‍‌വൈസ് ചെയ്ത് നടക്കുന്ന കാലം. അന്നു രാവിലെ അമ്മ ഉണ്ടാക്കിയ കുമ്പിള്‍* അപ്പവുമായി എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു. ഒരിക്കലും ഞാന്‍ പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വഴിത്തിരിവ്.

ആ വിഷുവിന്റെ രണ്ടാം ദിവസം എനിക്ക് തിരുവനന്തപുരത്ത് ഒരു PSC Test. അതായത് പിറ്റേ ദിവസം എനിക്ക് തിരുവനന്തപുരത്ത് എത്തണം. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്ന് പത്തു മണിക്ക് ഇറങ്ങി, കോട്ടയെത്തെത്തി ഒരു നൂണ്‍ഷോ ഒക്കെ കണ്ട് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് ചേച്ചിയുടെ വീട്ടിലേക്ക് യാത്രയാകേണ്ട ഞാന്‍ , എല്ലാ പരിപാടികളും മാറ്റിവച്ച് അതിരാവിലെ എഴുനേറ്റ് ഏഴു മണിക്കുള്ള വഞ്ചിനാട് പിടിക്കാന്‍ തീരുമാനിച്ചത് ആ വിഷു നാളിലാണ്. കാരണം എന്റെ ആ കൂട്ടുകാരി അന്ന് നെയ്യാറ്റിന്‍‌കരയില്‍ അപ്രന്റീസ്‌ഷിപ്പ് ചെയ്യുന്ന കാലം. അവള്‍ രാവിലെ വഞ്ചിനാടിന് തിരുവനന്തപുരത്തിന് പോകുന്നു. അപ്പോള്‍ പിന്നെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് കരുതിയതില്‍ എന്താ തെറ്റ് ?

കൂട്ടുകാരി എന്ന് പറഞ്ഞു പോയാല്‍ ശരിയാകില്ല... എനിക്കെങ്ങനെ അവള്‍ കൂട്ടുകാരി ആകും എന്ന് ചോദിച്ചാല്‍ ?? അതായത് എന്റെ അളിയന്റെ ബന്ധുവായ ഒരു പെണ്‍കുട്ടി പോളിടെക്‌നികില്‍ അഡ്മിഷന്‍ കിട്ടി എന്റെ ജൂനിയര്‍ ആയി പഠിക്കാന്‍ വന്നപ്പോള്‍, പഠന സഹായങ്ങളായി പുസ്തകം, നോട്ടുകള്‍ ഒക്കെ കൈമാറി ഉണ്ടായ സൗഹൃദം. അളിയന്റെ ബന്ധുത്വം ഉള്ളതിനാല്‍ വീട്ടിലും വരുമായിരുന്ന ഒരു പെണ്‍കുട്ടി. അതായിരുന്നു അന്ന് പ്രിയ.

ഏതായാലും ആ തിരുവനന്തപുരം യാത്ര ഞങ്ങളുടെ ജീവിതയാത്രയുടെ തുടക്കമായി. രണ്ട് പേരും മനസ്സില്‍ കൊണ്ടു നടന്നിരുന്ന സ്നേഹം തുറന്ന് പറയാന്‍ നാലു മണിക്കൂര്‍ നീളുന്ന ആ യാത്ര ധാരാളമായിരുന്നു .

അന്നു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. സമാന്തര രേഖകള്‍ക്ക് മേലേ ഒരു ബോഗിയില്‍ എന്ന പോലെ ജീവിതം കുതിച്ചും കിതച്ചും മുംമ്പോട്ടു തന്നെ . യാത്രക്കിടയില്‍ രണ്ട് കുഞ്ഞതിഥികള്‍ വന്നു. കൂട്ടിന് ബന്ധുക്കളും പിന്നെ എണ്ണമില്ലാത്ത സൗഹൃദങ്ങളും. അഴികള്‍ ഇട്ട ജനലില്‍ കൂടി നോക്കുമ്പോള്‍ പല മുഖങ്ങളും കാണുന്നു. അതൊന്നും കാലപ്രവാഹത്തില്‍ നിലനില്‍ക്കാതെ കടന്നു പോകുന്നു. പിന്നെ ഓര്‍മകള്‍ മാത്രം. നിലനില്‍ക്കുന്നത് എല്ലാം എന്റെ കൂടെ ഈ ബൊഗിക്കുള്ളില്‍ ഉണ്ട് എന്ന സത്യം എനിക്കറിയാം . അവസാനം പാളങ്ങള്‍ക്ക് കുറച്ച് മുകളില്‍ കുറുകെ വച്ച മരത്തടി പോലെ മരണം വന്ന് നില്‍ക്കുന്ന കാലത്തോളം ഈ യാത്ര തുടരും. അതു വരേയും എന്റെ കൂടെ ആ കൂട്ടുകാരിയും കാണും , ഒരു വിഷുക്കണി പോലെ ... എനിക്ക് കിട്ടിയ കൈനീട്ടം പോലെ ....


എല്ലാവര്‍ക്കും വിഷു ആശംസകള്‍ ....

എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും മനസമാധാനത്തിന്റെയും ഒരു വര്‍ഷം ആശംസിക്കുന്നു .

******* ******* ******* ******* ******* ******* ******* ******* *******
* കുമ്പിള്‍ : അരിപ്പൊടിയും ശര്‍ക്കര പാവും കൂട്ടി കുഴച്ച് ചക്ക പഴവും ഇട്ട് (ചക്ക വിളയിച്ചതും ഇടാറുണ്ട്) 'വഴന'യില കോട്ടി കുമ്പിള്‍ ഉണ്ടാക്കി അതിനകത്ത് ഈ മാവ് കുഴച്ചത് വച്ച് ഇഡ്ഡലി തട്ടില്‍ വച്ച് പുഴുങ്ങി ഉണ്ടാക്കുന്ന ഒരു അപ്പം .

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍